'ചാടല്ലേ എന്ന് ഉറക്കെ വിളിച്ചു.. പക്ഷേ'; ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിന് മുന്നിലേക്ക് ചാടി മരിച്ചു

 


ആലപ്പുഴ : 
ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിന് മുന്നിൽ‌ ചാടി യുവാവും പ്ലസ് വൺ വിദ്യാർത്ഥിനിയും ജീവനൊടുക്കി. ചെറുതന കന്നോലിൽ കോളനിയിൽ താമസിക്കുന്ന ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശിനിയായ 17കാരി എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ 11.30ഓടെ കരുവാറ്റ റെയിൽവേ ക്രോസിന് സമീപമാണ് സംഭവം. തിരുവനന്തപുരം നോർത്ത്- അമൃത്സർ എക്സ്പ്രസിന് മുന്നിലേക്ക് ഇരുവരും എടുത്ത് ചാടുകയായിരുന്നു

ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിലായിരുന്നു. ഇരവരും പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് കണ്ട് ഗേറ്റ് കീപ്പർക്ക് അസ്വാഭാവികത തോന്നിയിരുന്നു. അപൂർവം പാസഞ്ചർ ട്രെയിനുകൾക്കു മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാൾ‍ട്ട് സ്റ്റേഷനിൽ ഇരുവരും എത്തി ട്രെയിൻ കാത്തുനിന്നതാണ് സംശയത്തിനിടയാക്കിയത്. 
അമൃത്സർ എക്സ്പ്രസിനായി ഗേറ്റ് അടച്ചതിനു പിന്നാലെ ഇരുവരും ട്രാക്കിനോട് അടുത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ട ഗേറ്റ്കീപ്പർ ഉടൻ തന്നെ അപകടം മണത്തു.
വൈകാതെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും ട്രാക്കിലേക്ക് ചാടുകയായിരുന്നു. ട്രാക്കിലേക്ക് ചാടല്ലേയെന്ന് ഗേറ്റ് കീപ്പർ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷനേരം കൊണ്ട് ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുവരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.


Post a Comment

أحدث أقدم