വഴിക്കടവില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വിദ്വേഷ പ്രചാരകന്‍: ലീഗിന്റെ സംഘപരിവാര്‍ വിധേയത്വം കൂടുതല്‍ വ്യക്തമാക്കുന്നു: എസ്ഡിപിഐ

തിരുവനന്തപുരം: മലയാള നാടിനെ വിഷലിപ്തമാക്കുന്ന വിദ്വേഷ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുള്ള സംഘപരിവാറുകാരനെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലെ വഴിക്കടവ് പഞ്ചായത്തിന്റെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലാക്കി നിയമിച്ച മുസ് ലിം ലീഗ് പഞ്ചായത്ത് ഭരണസമിതി നടപടി അവരുടെ സംഘപരിവാര വിധേയത്വം കൂടുതല്‍ വ്യക്തമാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. 



മുഴുസമയ സംഘപരിവാറുകാരനായ അഡ്വ. കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി നിയമിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ കൃഷ്ണരാജിനെതിരേ മതവിദ്വേഷ കേസ് നിലവിലുണ്ട്. ആലപ്പുഴയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവര്‍ താടി വെച്ച് വാഹനമോടിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ മതവിദ്വേഷ കേസുണ്ട്. കൃഷ്ണരാജ് തന്റെ വാ തുറക്കുന്നതു തന്നെ അപര മതവിദ്വേഷം പ്രസംഗിക്കാന്‍ വേണ്ടിയാണ്.  

 

വഖ്ഫ് ഭേദഗതി ബില്‍ സജീവ ചര്‍ച്ചയായ സമയത്ത് കേരളത്തിലങ്ങോളമിങ്ങോളം വ്യാജപ്രചാരണങ്ങള്‍ നടത്തിയ ആളാണ് കൃഷ്ണരാജ്. കൂടാതെ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ മുസ് ലിം ലീഗ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കാസയ്ക്കുവേണ്ടി തടസ്സവാദങ്ങളുമായി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും കൃഷ്ണരാജാണ്.  ഇതേ അഭിഭാഷകനെ തന്നെ കോണ്‍ഗ്രസും ലീഗും ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലാക്കിയത് അവരുടെ സംഘപരിവാര ദാസ്യം കൂടുതല്‍ പ്രകടമാക്കുന്നതാണ്. ഇതോടെ മുസ് ലിം ലീഗിന്റെ സംഘപരിവാര്‍ വിരുദ്ധതയുടെ കപടമുഖം വെളിവായിരിക്കുകയാണെന്നും രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ നിയമനം പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم