🔹സായാഹ്ന വാർത്തകൾ🔹
*◾ഇസ്രയേൽ വ്യോമാക്രമണം: 2 മുജാഹിദീൻ നേതാക്കളടക്കം നിരവധി പേർ കൊല്ലപ്പെട്ടു*
ഗാസയിൽ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീൻ ബ്രിഗേഡിന്റെ തലവൻ അസദ് അബു ശരീഅ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗ്രൂപ്പിലെ മുതിർന്ന പ്രവർത്തകനായ മഹ്മൂദ് കഹീലും നഗരത്തിൽ നടന്ന മറ്റൊരാക്രമണത്തിൽ കൊല്ലപ്പെട്ടു.
അസദ് അബു ശരീഅയുടെയും മഹ്മൂദ് കഹീലിന്റെയും മരണം മുജാഹിദീൻ ബ്രിഗേഡുകൾ സ്ഥിരീകരിച്ചു. അസദ് അബു ശരീഅയെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ മുപ്പതിലധികം പേർ മരിച്ചതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
*◾ ഭാരത് മാതാ കി ജയ് വിളിച്ച സിപിഐ നടപടിയിൽ സിപിഎമ്മിന് അതൃപ്തി, സംവാദം വേണമെങ്കിൽ പിന്നീടാകാം,ഇപ്പോൾ അതിനില്ലെന്ന് ബിനോയ് വിശ്വം*
എറണാകുളം:ഭാരതാംബ വിവാദത്തിൽ ഗവർണ്ണറോടുള്ള സമീപനത്തിൽ സിപിഎമ്മിനും സിപിഐക്കുമിടയിലെ ഭിന്നത കൂടുതൽ ശക്തമായി. ദേശീയ പതാകഉയർത്തി ഭാരത് മാതാ കി ജയ് വിളിച്ച് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കൾ വൃക്ഷത്തൈ നട്ടതിലാണ് സിപിഎമ്മിന് അതൃപ്തി സിപിഐ പ്രത്യക്ഷ സമരവുമായി ഗവർണ്ണർക്കെതിരെ കടുപ്പിക്കുമ്പോൾ സിപിഎം ഏറ്റുമുട്ടാനില്ല.
*◾ വഴിക്കടവ് പന്നിക്കെണി അപകടം ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ; 'വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം, രാജിവെക്കണം'*
കൊച്ചി: വഴിക്കടവ് പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന വനം മന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂരിലുണ്ടായ അപകടം ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളിൽ നിഷ്‌ക്രിയമായി ഇരിക്കുന്ന വനം മന്ത്രി ഗൂഢാലോചന ആലോചിക്കുകയാണ്. വൃത്തികെട്ട ആരോപണമാണിത്. അതിനു കുടപിടിക്കുകയാണ് എം വി ഗോവിന്ദൻ. വനം മന്ത്രി ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഉടൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
*◾വാഗ്‌ദാനം ചെയ്ത ഒരുകാര്യവും സർക്കാർ നടപ്പാക്കിയില്ലെന്ന് വിഎം സുധീരൻ; 'മദ്യവ്യാപനം മുഖ്യ കർമ്മ പദ്ധതിയാക്കി'*
മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യവ്യാപനം മുഖ്യ കർമ പദ്ധതിയാക്കി. ഐടി മേഖലയിൽ പോലും മദ്യവിൽപനയ്ക്കുള്ള അവസരമൊരുക്കുന്നു. മദ്യ, മയക്കുമരുന്ന് സംഘങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. പിഎസ്‌സിയെ സർക്കാർ നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും നിഷ്ക്രിയരായി നോക്കി നിന്നു. സർക്കാരിന് അടിമ മനോഭാവമാണ്. പിണറായി സർക്കാരും മോദി സർക്കാരും തമ്മിൽ അന്തർധാരയുണ്ട്. ഈ ജനദ്രോഹ സർക്കാരിൻ്റെ അന്ത്യം കുറിക്കുന്നതാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുൻ കെപിസിസി പ്രസിഡൻ്റ് കൂടിയായ അദ്ദേഹം പറഞ്ഞു.
*◾'കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെയുണ്ട്'; കിറ്റക്സ് എംഡിക്ക് മന്ത്രി രാജീവിൻ്റെ മറുപടി*
തിരുവനന്തപുരം: ആന്ധ്രയിലേക്ക് പോകുമെന്ന വാർത്തകൾക്കിടെ കിറ്റക്സ് എംഡി സാബു എം ജേക്കബിന് മറുപടിയുമായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്സ് വളർന്നത് കേരളത്തിൽ നിന്നാണെന്ന് ഓർക്കണം. മനസമാധാനം വേണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ആയ വ്യവസ്യായിയുടെ പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.
*◾ആശ്വാസം, വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞു; കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ തുറക്കും*
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ മുതൽ തുറക്കും. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്കൂളുകള്‍ നാളെ മുതൽ തുറക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനിച്ചത്.
*◾ മോഷണം പോയത് 4 കുപ്പി മദ്യം, ഉദ്യോഗസ്ഥർ കടത്തിയത് 80 കുപ്പി മദ്യം: ബിവറേജസ് മോഷണ കേസിൽ വഴിത്തിരിവ്*
വയനാട്: തൊണ്ടർനാട് ചീപ്പാട് ബിവറേജസിലെ മോഷണ കേസിൽ വൻ വഴിത്തിരിവ്. മോഷണം നടന്നതിന്റെ മറവിൽ ഉദ്യോഗസ്ഥർ മദ്യക്കുപ്പികൾ കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ജനുവരിയിൽ ഉണ്ടായ സംഭവത്തിൽ 2 ഉദ്യോഗസ്ഥരെ ബെവ്കോ സസ്പെൻഡ് ചെയ്തു. നാല് മദ്യക്കുപ്പികളാണ് മോഷണം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ 80 മദ്യക്കുപ്പികൾ മോഷണം പോയെന്ന് രേഖകൾ ഉണ്ടാക്കി ഉദ്യോഗസ്ഥർ കുപ്പികൾ കടത്തുകയായിരുന്നു. ബിവറേജസ് ഔട്‌ലെറ്റ് ഓഡിറ്റ് മാനേജർ ബിജു കെ ടി, ഷോപ്പ് ഇൻ ചാർജ് ഹരീഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യ കടത്ത് പിടിക്കപ്പെടുമെന്നായപ്പോൾ രേഖകൾ തിരുത്തി രക്ഷപ്പെടാനും ഉദ്യോഗസ്ഥർ ശ്രമം നടത്തിയെന്ന് കണ്ടെത്തലുണ്ട്.
*◾ആഴ്ചകൾക്ക് മുമ്പ് ഒരാൾ വീട്ടിൽ വന്നിരുന്നു': ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് പണം കവർന്ന സംഭവം; രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ്*
ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് അന്വേഷണ സംഘം. ആഴ്ചകൾക്ക് മുമ്പ് ഒരാൾ വീട്ടിൽവന്ന് സാമ്പത്തിക കാര്യങ്ങൾ അന്വേഷിച്ചെന്ന് ഉഷ പറഞ്ഞിരുന്നു. ഇയാളാണോ മോഷണം നടത്തിയതെന്നുംസംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഉഷ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ രേഖാചിത്രം തയ്യാറാക്കും. ബന്ധുക്കളുടെയും അയൽവാസികളുടെയും ഉൾപ്പെടെ ഫോൺകോൾ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വീടിന് പരിസരത്ത് സംഭവസമയത്തുണ്ടായിരുന്ന മൊബൈൽ ഫോൺ വിശദാംശങ്ങളും അന്വേഷണസംഘം തേടും.
*◾ വയറുവേദന കലശലായി അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തി, ഡോക്ടർമാർ പൊലീസിനെ വിളിച്ചു; സഹോദരിയുടെ മകളെ പീഡിപ്പിച്ച കേസിൽ 42കാരൻ അറസ്റ്റിൽ*
തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ. ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരൻ അറസ്റ്റിലായത്. കുട്ടിക്ക് വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് അയിരൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു.
*◾ പോരടിച്ച് പൊലീസ്: എസ്‌പിയും പൊലീസ് അസോസിയേഷനും തമ്മിലെ തർക്കം കനത്തു; അഞ്ച് പൊലീസുകാരെ പത്തനംതിട്ടയിൽ സ്ഥലംമാറ്റി*
പത്തനംതിട്ട: പത്തനംതിട്ടയിൽ ജില്ലാ പൊലീസ് മേധാവിയും പൊലീസ് അസോസിയേഷൻ പോര് രൂക്ഷം. പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പോക്സോ കേസ് അട്ടിമറി , കോയിപ്രം കസ്റ്റഡി മർദ്ദന കേസ് എന്നിവയിലെ പാളിച്ചകൾ മാധ്യമങ്ങൾക്ക് ചോർന്നതാണ് കാരണം. എസ്പി – അസോസിയേഷൻ പോരാണ് സ്ഥലം മാറ്റത്തിന് പിന്നിലെ കാരണം. ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ചതിൽ, ഉന്നത ഉദ്യോഗസ്ഥരടക്കം വകുപ്പുതല നടപടിയുടെ വക്കിൽ നിൽക്കുമ്പോഴാണ് സ്ഥലംമാറ്റം.
*◾കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി, വിവരമറിഞ്ഞ് പൊലീസെത്തി തിരച്ചിൽ നടത്തി; വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി*
ആലപ്പുഴ: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കായംകുളം പുതിയവിള പാട്ടോളി മാര്‍ക്കറ്റ് പുതിയവിള പ്രദീപ് ഭവനത്തിൽ പ്രദീപിന്‍റെ മകൻ അഭിനീത് (9) ആണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി. തുടർന്ന് വെള്ളക്കെട്ടിൽ പരിശോധന നടത്തിയപ്പോൾ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. അപകടമരണമെന്നാണ് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
*◾ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; തെങ്ങിൽ കുടുങ്ങിയ 61കാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന*
കോഴിക്കോട്: തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈയ്ക്ക് മുറിവേറ്റ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാത്തമംഗലം നെച്ചൂളിയില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇട്ടാലപ്പുറത്ത് ഗോകുലന്‍ നായര്‍ (61) ആണ് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറേവീട്ടില്‍ ശ്രീകാന്തിന്‍റെ വീട്ടിലെ അമ്പതടിയോളം ഉയരമുള്ള തെങ്ങിലാണ് ഗോകുലന്‍ കയറിയത്.
*◾ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് അപകടം; പേരക്കുട്ടിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വയോധിക മരിച്ചു*
കല്‍പ്പറ്റ: കൊച്ചുമകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വയോധിക അപകടത്തില്‍ മരിച്ചു. സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നെല്ലിമുണ്ട സ്വദേശിനി ബിയുമ്മ (70) ആണ് മരിച്ചത്. വയനാട് മേപ്പാടി ഒന്നാം മൈലിലാണ് അപകടം നടന്നത്. ബീയുമ്മയുടെ പേരക്കുട്ടി പതിനെട്ടുകാരനായ അഫ്‌ലഹിനെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോ ജീപ്പ് സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
*◾തോള്‍ വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിയ്ക്ക് ലൈംഗികാതിക്രമം; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍*
കോഴിക്കോട്: ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ(42) യാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
*◾വിരണ്ടോടിയ പോത്തിന് നേരെ വെടിവച്ചു, പെല്ലറ്റ് കൊണ്ടത് നാട്ടുകാരുടെ ദേഹത്ത്; രണ്ട് പേർക്ക് പരിക്ക്*
മാനന്തവാടി: വയനാട്ടിലെ കൂളിവയലിൽ പോത്ത് വിരണ്ടോടി. വനം വകുപ്പ് ഉദ്യോഗസ്ഥനെ പോത്ത് ആക്രമിച്ചു. തുടർന്ന് പോത്തിനെ വെടിവച്ചു വീഴ്ത്തുന്നതിനിടെ രണ്ടു നാട്ടുകാർക്ക് പെല്ലറ്റ് ദേഹത്ത് കയറി പരിക്കേറ്റു. ആർ ആർ ടി ഉദ്യോഗസ്ഥൻ ജയസൂര്യയ്ക്ക് ആണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. നേരത്തെ പഞ്ചാരകൊല്ലിയിൽ വച്ച് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ അതേ ഉദ്യോഗസ്ഥനാണ് ജയസൂര്യ.
*◾ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു; പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്*
മലപ്പുറം: ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സദകത്തുള്ളക്കെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്. ആക്രമണത്തിൽ ഇയാളുടെ ഭാര്യ റുക്സാനയുടെ വിരലിന്‍റെ എല്ലു പൊട്ടി. ഭാര്യ മാതാവിനെയും പിതാവിനെയും ഇയാള്‍ ആക്രമിച്ചു. സംഭവത്തിൽ ആക്രമണത്തിനിരയായവരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് സിപിഒക്കെതിരെ കേസെടുത്തത്.
*◾ട്രെയിനിൽ കായംകുളത്ത് എത്തിച്ചു, തുടർന്ന് കാറിൽ കുതിക്കവേ സാഹസികമായി തടഞ്ഞ് എക്സൈസ്; പിടിച്ചത് 61.5 ഗ്രാം എംഡിഎംഎ*
കൊല്ലം: കൊല്ലത്ത് വന്‍ ലഹരിവേട്ട. കാറിൽ കടത്തുകയായിരുന്ന 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേര്‍ എക്സൈസിന്‍റെ പിടിയിലായി. ബംഗളൂരുവില്‍ നിന്നാണ് വില്‍പനയ്ക്കായി പ്രതികള്‍ എംഡിഎംഎ എത്തിച്ചത്. വലിയ അളവില്‍ എംഡിഎംഎ കൊല്ലം ജില്ലയിലേക്ക് എത്തുന്നുണ്ടെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബൈംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തുന്ന കാര്യം എക്സൈസ് മനസിലാക്കി. ട്രെയിന്‍ മാര്‍ഗം കായംകുളത്ത് എത്തിച്ച 61.5 ഗ്രാം എംഡിഎയുമായി അഞ്ചംഗ സംഘം കാറില്‍ വരുമ്പോഴായിരുന്നു അറസ്റ്റ്. എക്സൈസ് സംഘം പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി.
*◾ഭാഗ്യം തുണയായി; സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു, യുവാവിന് രക്ഷകരായത് നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്*
ഇടുക്കി: ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുര സ്വദേശിയാണ് ഒഴുക്കിൽ പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ തങ്ങിനിന്നു. കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തുകയായിരുന്നു. കയർ യുവാവിന്റെ ശരീരത്തിൽ കെട്ടി വലിച്ച് കയറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്.
*◾ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്ന് കുഞ്ഞുമോൻ, ബന്ധുക്കളെ അറിയിച്ചു; ഇൻക്വസ്റ്റിനിടെ പൊലീസിന് സംശയം; തെളിഞ്ഞത് ക്രൂര കൊലപാതകം*
തൃശ്ശൂർ: വരന്തരപ്പള്ളിയിൽ യുവതിയുടെ മരണം കൊലപാതമെന്ന് തെളിഞ്ഞു. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.
*◾ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; പേവിഷ വാക്സിൻ ഉള്‍പ്പെടെ നൽകും, ഒപ്പമുണ്ടായിരുന്ന നായക്കും മയക്കുവെടി*
ഇടുക്കി: ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ ആണ് വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടിയത്.
*◾പാടിത്തീരാത്ത പാട്ടായി അനന്തു; കണ്ണീര് വീണ് നനഞ്ഞ മണ്ണിൽ നിത്യവിശ്രമം; വഴിക്കടവിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം സംസ്‌കരിച്ചു*
മലപ്പുറം: കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്നും ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന് വഴിക്കടവ് വള്ളക്കൊടി ഗ്രാമത്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വഴിക്കടവ് പൊതുശ്മശാനത്തിൽ മൃതദേഹം അടക്കി. തോരാക്കണ്ണീരുമായി മനം തകർന്ന് നിന്ന അച്ഛൻ ആദ്യത്തെ പിടി മണ്ണ് കുഴിയിലേക്കെടുത്ത മൃതദേഹത്തിലേക്ക് ഇട്ടു. കണ്ടുനിന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസിലേക്ക് കൂടിയാണ് തീരോനാവിൻ്റെ ചൂട് പേറുന്ന ആ മൺതരികൾ വീണത്.
*◾ രേഷ്മ രണ്ടുപേരെ കൂടി കുരുക്കാൻ കെണിയൊരുക്കി; കോട്ടയത്ത് നിന്ന് മുങ്ങിയത് സ്വര്‍ണതാലിയുമായി*
തിരുവനന്തപുരം: വിവാഹ തട്ടിപ്പിന് തിരുവനന്തപുരത്ത് പിടിയിലായ എറണാകുളം സ്വദേശിയായ 30കാരി രേഷ്മ രണ്ടു പേരെ കൂടി കുരുക്കാൻ കെണിയൊരുക്കിയിരുന്നതായി വിവരം. കോട്ടയം, തിരുവനന്തപുരം സ്വദേശികളായ ചെറുപ്പക്കാരെയാണ് രേഷ്മ വിവാഹം കഴിക്കാനായി നിശ്ചയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രേഷ്മ വിവാഹം കഴിച്ച മറ്റൊരു ഭര്‍ത്താവിന്‍റെ വീട്ടിൽ വെച്ചാണ് കോട്ടയം സ്വദേശിയായ യുവാവിനെ പെണ്ണുകണ്ടത്. ബിഹാറിലെ സ്കൂള്‍ ടീച്ചറാണെന്നാണ് രേഷ്മ യുവാവിനോട് പരഞ്ഞത്. പിഎച്ച്ഡി പൂര്‍ത്തിയാക്കാൻ തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാൻ രേഷ്മ പോയത്. കോട്ടയം സ്വദേശി വാങ്ങിയ സ്വര്‍ണതാലിയും ഇതിനിടെ രേഷ്മ കൈക്കലാക്കിയിരുന്നു.
*◾യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.*
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് പിരിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ട വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.
*വിശ്വാസമുള്ള വാർത്തകൾക്ക് The Connect - ഗ്രൂപ്പിൽ അംഗമാവാൻ :*
https://chat.whatsapp.com/JgymWslLo32IvRIN1Y8bzo
إرسال تعليق