അബുദാബി : യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ അടുത്തവർഷംമുതൽ യാത്രാസേവനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ എക്സിലൂടെ അറിയിച്ചു. റെയിൽവേ ശൃംഖലയുടെ പുരോഗതിയെക്കുറിച്ച് അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ അറിയിച്ചതായി ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മാലിക് അറിയിച്ചു. ഷാദി മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ശൈഖ് ഹംദാനുമായി അൽ ദന്നാ കൊട്ടാരത്തിലാണ് കൂടിക്കാഴ്ചനടത്തിയത്.
യുഎഇയുടെ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇത്തിഹാദ് റെയിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ഉണ്ടാവുക. യുഎഇയിലെ പ്രധാന നഗരപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വേഗമേറിയതും കാര്യക്ഷമവുമായ സുസ്ഥിര ഗതാഗതസേവനങ്ങൾ ഇത്തിഹാദ് തീവണ്ടികൾ വാഗ്ദാനംചെയ്യുന്നു. ഒരേസമയം 400 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രെയിനിൽ 16 സീറ്റുകളുള്ള ബിസിനസ് ക്ലാസും 56 സീറ്റുകളുള്ള ഇക്കോണമി ക്ലാസുമുണ്ടാകും.
അരമണിക്കൂർെകാണ്ട് അബുദാബി, ദുബായ് എമിറേറ്റുകൾക്കിടയിൽ യാത്ര സാധ്യമാകുന്ന അതിവേഗ വൈദ്യുതത്തീവണ്ടി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഗതാഗതസേവനങ്ങൾ വർധിപ്പിക്കാനുമുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെയാണ് പദ്ധതി അടയാളപ്പെടുത്തുന്നത്.
അടുത്ത 50 വർഷത്തിനകം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് പദ്ധതി 14,500 കോടി ദിർഹം സംഭാവനനൽകുമെന്നാണ് പ്രതീക്ഷ. കൂടാതെ, വ്യവസായം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം തുടങ്ങിയ പ്രധാനമേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും അടിസ്ഥാനസൗകര്യവികസനത്തിൽ മുന്നേറാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇത്തിഹാദ് റെയിലിന്റെ ആദ്യത്തെ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയിലെ സകംകാം പ്രദേശത്ത് നിർമിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ സ്റ്റേഷൻ ഷാർജ യിലെ യൂണിവേഴ്‌സിറ്റി സിറ്റിയുടെ സമീപത്താണ്. 900 കിലോമീറ്റർ നീളത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. ഏഴ് എമിറേറ്റുകളിലെ 11 പ്രധാനനഗരങ്ങളെ റെയിൽ ശൃംഖല ബന്ധിപ്പിക്കും.
إرسال تعليق